പടിപ്പുര (ഒരു ചെറു കവിത) അന്യാധീനപ്പെട്ടുപോകുന്ന ചിലതിൽ നിന്നും അടർത്തിയെടുത്ത ഒരേട്...
പടിപ്പുര
കാവിലെ ഉത്സവത്തിന് എനിക്കു ചുറ്റും വിളക്കുകൾ നിരത്തിയ ചൂടിൽ ഞാൻ വെന്തുരുകിയില്ല.
വടക്കേലെ രാമൻ തെങ്ങിൻമേലിരുന്ന് എന്റെ മേൽ തേങ്ങകൾ വാരിയിട്ടപ്പോഴും ഞാൻ അടർന്നുവീണില്ല.
കോരിച്ചൊരിയുന്ന മഴയിൽ എന്റെ മേലെ തരുശിഖരങ്ങൾ വീണപ്പോഴും എന്നിലെ ഒരംശം പൊട്ടിവീണപ്പോഴും ഞാൻ തകർന്നില്ല.
ലക്ഷ്മിയേടത്തിയുടെ ഇളയ മകൻ ഉണ്ണിക്കുട്ടൻ ഉന്തിവിട്ട വണ്ടി എന്റെ മേൽ വന്നിടിച്ചു വീണപ്പോഴും എനിക്ക് വേദനിച്ചില്ല.
അത്താഴപഷ്ണിക്കാർ എന്റെ കൈകളിൽ വന്നിരുന്നു ഭാരം കൂട്ടിയപ്പോഴും ഞാൻ തലയുയർത്തി നിന്നു.
പട്ടടകൂട്ടാനായി കൊണ്ടുപോകുന്ന വഴിയെ മാവിന്റെ അടരുകൾ എന്നെ നോക്കി ഏങ്ങിക്കരഞ്ഞു.
ആ നിസ്സഹായതയിലും ഞാൻ തളർന്നില്ല.
സന്ധ്യയ്ക്ക് വിളക്ക് കത്തിക്കുമ്പോൾ എന്നിലേക്ക് വന്നുചേർന്ന എണ്ണയും ചാരവും എന്റെ ഭംഗിയെ കെടുത്തിയില്ല.
എന്റെ വലിപ്പം ഒത്തതല്ലയെന്ന പക്ഷം എനിക്കരികിൽ ഇരുമ്പുവാതിൽ ഘടിപ്പിച്ചപ്പോഴും എന്റെ ഉള്ളം പിടഞ്ഞില്ല.
.....
ഇലകൾക്കിടയിലൂടെ ഊർന്നുവന്ന് എന്നെ സ്പർശിക്കുന്ന നൂൽവെട്ടവും,
ദൂരെനിന്നും എന്റെ കാതുകളിലേയ്ക്കെത്തുന്ന ശബ്ദമധുരങ്ങളും,
കാലമേറെയായി ഞാൻ കാവൽ നിൽക്കുന്ന, ഇന്ന് ശോഷിച്ച പകുതിയായി മാത്രം നിലകൊള്ളുന്ന നാലുകെട്ടും,
സ്വന്തം അസ്ഥിത്വത്തിന്റെ വേരുകൾ നഷ്ടപ്പെട്ട എന്നെ ഭക്ഷണമാക്കുന്ന ചിതലുകളും,
നിശയിൽ എന്റെ ഇരുട്ടിനെ പ്രകാശിപ്പിക്കുന്ന കുഞ്ഞു മിന്നാമിനുങ്ങുകളും
എന്റെ ശൂന്യതയിൽ വന്ന് സ്ഥാനം പിടിക്കുന്നു.
പക്ഷേ, ഇന്ന്, ഞാൻ, ആയിരം രക്തസാക്ഷികളിലൊരാൾ എന്നപോൽ
എന്റെ ധർമ്മവും കർമ്മവും നിർവഹിച്ചുകൊണ്ട്
എന്റെ സ്ഥാനം വിട്ടൊഴിയാതെ നിലം പൊത്താറായി നിൽക്കുന്നു.
ഞാൻ ഉരുകുകയാണ്...
ഞാൻ അടരുകയാണ്...
ഞാൻ തകരുകയാണ്...
ഞാൻ തളരുകയാണ്...
ഞാൻ പിടയുകയാണ്...
എനിക്ക് വേദനിക്കുകയാണ്...
എന്റെ ശിരസ്സ് ഭാരം കൊണ്ട് താഴുകയാണ്...
എന്റെ ഭംഗി അസ്തമിക്കുകയാണ്...
ശ്രദ്ധിക്കപ്പെടാതെ... ഓർക്കപ്പെടാതെ... സ്നേഹിക്കപ്പെടാതെ...
കൊള്ളാം
ReplyDelete